പാലക്കാട്: വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 5 പേർക്ക് പരിക്ക്. അപകടത്തിൽ മൂന്നു കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും കുട്ടികളുടെ മുത്തശ്ശിക്കും പൊള്ളലേറ്റിട്ടുണ്ട്. പാലക്കാട് പൊൽപ്പുളി അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (37) മുത്തശ്ശി ഡെയ്സി (65), മക്കളായ അലീന (10), ആൽഫിൻ (6), എമി (4) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണെന്നാണ് വിവരം. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പാലക്കാട് സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എൽസി. ജോലി കഴിഞ്ഞ് തിരിച്ചെത്തി വീടിനു മുൻപിൽ കാർ നിർത്തിയിട്ട സമയത്താണ് ദാരുണമായ സംഭവം ഉണ്ടായത്. കുട്ടികൾ കാറിൽ കയറി കളിക്കുന്നതിനിടെ കാറിന് തീപിടിച്ചെന്നാണ് വിവരം. ഡോർ ലോക്ക് ആയതോടെ കുട്ടികൾ കാറിനകത്ത് കുടുങ്ങുകയായിരുന്നു.

കാറിനു പുറത്തുണ്ടായിരുന്ന എൽസിക്കും കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ചതാകാനാണ് സാധ്യതയെന്നാണു പ്രാഥമിക നിഗമനം. ഒന്നരമാസം മുന്‍പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ അന്തരിച്ചത്. ഇതിനുശേഷം ജോലിയില്‍നിന്ന് അവധിയെടുത്ത എല്‍സി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിച്ചത്.