തിരുവനന്തപുരം: മകന്റെ ബൈക്ക് അടിച്ച് തകർക്കുന്നത് തടഞ്ഞ മധ്യവയസ്സിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാപ്പ കേസിലെ പ്രതി ഉൾപ്പെടെയാണ് പോലീസ് പിടിയിലായത്. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവമുണ്ടായത്. കേസിൽ കരിപ്പൂർ വില്ലേജിൽ നെയ്യപ്പള്ളി വിജയൻ മകൻ വിനോദ് എന്ന് വിളിക്കുന്ന ഷൈജു (39), അരുവിക്കര വില്ലേജിൽ ഇരുമ്പ് തടത്തരുകത്ത് വീട്ടിൽ ജയകുമാർ മകൻ ആദർശ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരകുളം വില്ലേജിൽ മുല്ലശ്ശേരി തോപ്പിൽ കട്ടക്കാലിൽ പുത്തൻവീട്ടിൽ സോമൻ (66) നാണ് വെട്ടേറ്റത്.

ഇന്നലെ രാത്രിയാണ് വെട്ടേറ്റ സോമന്റെ മകന്റെ ബൈക്ക് പ്രതികൾ അടിച്ചു തകർത്തത്. ഇത് തടയാൻ സോമനും മകനും ചേർന്ന് ശ്രമിക്കുകയായിരുന്നു. ഇതിൽ പ്രകോപനമുണ്ടായ വിനോദ് എന്ന് വിളിക്കുന്ന ഷൈജു സോമനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഇത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഷൈജുവിനെ കാപ്പ നിയമ പ്രകാരം നേരത്തെ നാട് കടത്തിയിട്ടുള്ളതാണ്.

ഈ കേസ് കൂടാതെ വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. സോമന്റെ മകനുമായി പ്രതിക്ക് മുന്നേ വൈരാഗ്യമുണ്ടായിരുന്നു. ഇയാൾക്കെതിരെ മുൻപും ഷൈജു ആക്രമണം നടത്തിയിട്ടുണ്ട്.

സോമന്റെ മകനെ ഷൈജു മുമ്പ് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചിട്ടുള്ള പരാതിയിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനോടുള്ള വിരോധമാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് കാരണം. പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.