പത്തനംതിട്ട: അമ്മയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ജയിലില്‍ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ. അടൂര്‍, പന്നിവിഴ, കോട്ടപ്പുറം സ്വദേശി പുതിയ വീട്ടില്‍ മോഹനന്‍ ഉണ്ണിത്താന്‍ (65) നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീ. ഏ ജയകൃഷ്ണന്‍ ജീവപര്യന്തം തടവിനും 50,000 രൂപപിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

2005 നവംബറില്‍ ഇയാള്‍ അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഇതിനിടെ പരോളില്‍ ഇറങ്ങി സഹോദരനായ രഘു എന്ന് വിളിക്കുന്ന സതീഷ് കുമാറിനെ ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2024 ജൂണ്‍ 29 ന് ആയിരുന്നു രണ്ടാമത്തെ കൊലപാതകം.

അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍.രാജീവ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ശ്യാം മുരളി ആണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറ്. ഹരിശങ്കര്‍ പ്രസാദ് ഹാജരായി. കോടതി നടപടികളില്‍ ASI ആന്‍സി പ്രോസിക്യൂഷനെ സഹായിച്ചു.