മണ്ണുത്തി: മതിയായ അറ്റകുറ്റപ്പണി നടത്താത്ത സ്വകാര്യബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം വീടിന് മുന്നില്‍ വന്ന് ഭീഷണി മുഴക്കുന്നതായി പരാതി. ഇരിങ്ങാലക്കുട സബ് ആര്‍.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി. ശ്രീകാന്താണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മണ്ണുത്തി സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു, നേരിട്ട് കണ്ടാല്‍ തിരിച്ചറിയുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വധഭീഷണിക്കും അസഭ്യം പറഞ്ഞതിനുമാണ് കേസ്.

തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും, ഫിറ്റ്‌നസ് നല്‍കാത്തതിന് വീട്ടല്‍ വന്ന് പോലും ഭീഷണി മുഴക്കുകയാണെന്നും ഇരിങ്ങാലക്കുട ശ്രീകാന്ത് പറഞ്ഞു. കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നത്. ഫിറ്റ്‌നസ് ടെസ്റ്റ് നടക്കുന്ന മൈതാനത്ത് എത്തി കൂട്ടം കൂടി വന്നാണ് ഭീഷണിപ്പെടുത്തുന്നത്. പരിചയമില്ലാത്ത ഫോണ്‍ കോളുകളില്‍ നിന്ന് വരെ ഭീഷണി എത്തി. ഇപ്പോള്‍ വീട്ടിലേക്കും കൊല്ലുമെന്ന ഭീഷണിയായി എത്തിയിരിക്കുകയാണ്. മറ്റൊരു നവീന്‍ ബാബു ആകാന്‍ വയ്യെന്നും അദ്ദേഹം പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിയുമായി വീട്ടിലേക്ക് എത്തിയത് കൊണ്ടാണ് പോലീസില്‍ പരാതിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വീടിനുമുന്നിലെത്തി വധഭീഷണി മുഴക്കിയ മൂന്നംഗ അക്രമിസംഘത്തിനെതിരേ ശ്രീകാന്ത് നല്‍കിയ പരാതിയില്‍ മണ്ണുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതിനാണ് കാറില്‍ അക്രമിസംഘം ശ്രീകാന്തിന്റെ മണ്ണുത്തി തിരുവാണിക്കാവിന് സമീപത്തെ വീടിനുമുന്നിലെത്തിയത്. ദേശീയപാതയിലെ സര്‍വീസ് റോഡിനോടുചേര്‍ന്ന വീടിന് മുന്നില്‍നിന്ന് ഗേറ്റില്‍ ആഞ്ഞുതട്ടിയും മറ്റും ഒരുമണിക്കൂറോളം സംഘം ഭീഷണി മുഴക്കി.

ഈ സമയം വീട്ടില്‍ ശ്രീകാന്തിന് പുറമേ ഗര്‍ഭിണിയായ ഭാര്യയും പ്രായമായ അമ്മയും സഹോദരിയും രണ്ട് ചെറിയ മക്കളുമാണുണ്ടായിരുന്നത്. സംഭവം കണ്ട് വീട്ടുകാരെല്ലാം ഭയന്നുവിറച്ചു. വീടിന്റെ ഗേറ്റ് പൂട്ടിയതിനാലാണ് അക്രമിസംഘം ഉള്ളിലേക്ക് കയറാതിരുന്നതെന്ന് ശ്രീകാന്ത് പറയുന്നു. ഇതിനു പിന്നാലെ തൊട്ടടുത്ത അമ്മാവന്റെ വീട്ടില്‍ചെന്ന് അസഭ്യം പറഞ്ഞതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് സ്ഥലത്തുനിന്ന് പോയ പ്രതികള്‍ സമീപത്തെ വ്യാപാരസ്ഥാപന ഉടമയുടെ വീട്ടിലെത്തി മുന്നറിയിപ്പ് നല്‍കി. ഇദ്ദേഹമാണ് ശ്രീകാന്തിനെ വിളിച്ച് അക്രമിസംഘത്തെക്കുറിച്ച് സൂചന നല്‍കിയത്.

സംഘത്തിലൊരാളായ ബിജു നേരത്തെയും പരിശോധനാ ഗ്രൗണ്ടില്‍ വെച്ച് ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഫിറ്റ്നസ് അനുവദിക്കാത്തതിനെത്തുടര്‍ന്ന് ബസിന്റെ കൈവശാവകാശി എന്ന് സ്വയം പരിചയപ്പെടുത്തിയ ജെന്‍സന്‍ ഓഫീസില്‍ നേരിട്ടെത്തിയും അല്ലാതെയും പലതരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനൊന്നും വഴങ്ങാത്തതിനെത്തുടര്‍ന്നാണ് വീട്ടിലേക്ക് ഭീഷണിയുമായെത്തിയതെന്ന് ശ്രീകാന്ത് പറയുന്നു.