തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു എന്നാണ് ബിനോയ് വിശ്വത്തിന്റെ ആദ്യ പ്രതികരണം. ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കപ്പെട്ട എം ആര്‍ അജിത്കുമാര്‍ എപി ബറ്റാലിയന്റെ ചുമതലയില്‍ തുടരും. എഡിജിപിക്കെതിരെ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇന്നലെയാണ്. ക്രമസമാധാന ചുമതലയില്‍ മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തും.

എഡിജിപിയെ എന്തിന് മാറ്റിയെന്ന് പറയാതെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ്. സായുധ പൊലീസ് ബറ്റാലിയനിലേക്ക് മാറ്റിയെന്ന് മാത്രമാണ് വാര്‍ത്താക്കുറിപ്പിലുള്ളത്. മുഖ്യമന്ത്രി രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എഡിജിപിക്കെതിരെയുള്ള അന്തിമ തീരുമാനമെടുത്തത്. നാളെ നിയമസഭ ചേരാനിരിക്കെയാണ് നിര്‍ണായക നടപടി.