ന്യൂഡല്‍ഹി: കേരളത്തില്‍ മനുഷ്യവന്യജീവി സംഘര്‍ഷം ഗുരുതര പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും 201920 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ വന്യജീവി ആക്രമണങ്ങളില്‍ 555-ലധികം ആളുകള്‍ക്ക് കേരളത്തില്‍ ജീവന്‍ നഷ്ടപ്പെട്ടുവെന്നും ജോണ്‍ബ്രിട്ടാസ് എംപി. കാര്‍ഷിക വിളകള്‍, കന്നുകാലികള്‍ തുടങ്ങി മറ്റു നാശനഷ്ടങ്ങളുമുണ്ടായെന്നും ബ്രീട്ടാസ് എം പി പറഞ്ഞു.

വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം 'ക്ഷുദ്ര ജീവി' ആയി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ബിഹാര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച് കേന്ദ്രം നേരത്തെ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചു.

മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതിനും കൃഷിനാശത്തിനും കാട്ടുപന്നികള്‍ വലിയ തോതില്‍ കാരണമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിഷേധം. നിലവിലെ നിയമവ്യവസ്ഥ സംസ്ഥാനങ്ങള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ തടസ്സമാണ്. അതിനാല്‍, ചില കാട്ടുമൃഗങ്ങളെ 'ക്ഷുദ്ര ജീവി' ആയി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ നിയമഭേദഗതി വേണം. കേരള നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണ (കേരള ഭേദഗതി) ബില്‍, 2025-ന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും വേണം.

മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം ഇന്ദിരാ ഗാന്ധിയുടെ നയങ്ങളാണ്. ഇന്ദിര ഗാന്ധിയുടെ സമയത്താണ് സ്റ്റേറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന വിഷയം കണ്കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഡല്‍ഹിയില്‍ പോലും കുരങ്ങ് ശല്യം അതിരൂക്ഷമാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി.