- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട് കയറി അതിക്രമം; വസ്തുക്കൾ അടിച്ച് തകർത്തു; അലമാര കുത്തിത്തുറന്ന് സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും അടക്കമുള്ള രേഖകൾ മോഷ്ടിച്ചു; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി വസ്തുക്കൾക്ക് കേടുപാട് വരുത്തുകയും സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ കവർച്ച ചെയ്‌തെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സ്വദേശികളായ ജിതിൻ, പവൻ എന്നിവർക്കെതിരെയാണ് വെഞ്ഞാറമൂട് പോലീസ് കേസെടുത്തിരിക്കുന്നത്. വാമനപുരം തളിക്കുഴി സ്വദേശിനി മഹിളാ കുമാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരിയായ മഹിളാ കുമാരിയുടെ മകനുമായുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരുന്നു അക്രമം. രാത്രി 11ന് ശേഷമാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിലെ അലമാര കുത്തിത്തുറന്ന പ്രതികൾ പരാതിക്കാരിയുടെ മരുമകളുടെ സർട്ടിഫിക്കറ്റുകളും, പാസ്‌പോർട്ടും ഉൾപ്പെടെയുള്ള രേഖകൾ എടുത്തുകൊണ്ട് പോയതായാണ് പരാതി.
പ്രതികൾ ഒരു ലക്ഷം രൂപയുടെ നാശ നഷ്ടമാണ് വരുത്തിയെന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ 332(c),324(5),3(5) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരിയുടെ മകനും പ്രതികളും തമ്മിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു വീട്ടിൽ നടന്ന അതിക്രമം.