തിരുവനന്തപുരം: പണയസ്വര്‍ണം വീണ്ടെടുക്കാനെന്ന വ്യാജേന ഫിനാന്‍സ് ഉടമയില്‍ നിന്ന് 30ലക്ഷം തട്ടിയ സഹോദരിമാര്‍ക്കെതിരെ കരമന പൊലീസ് കേസെടുത്തു. കാട്ടാക്കട കിള്ളിയിലെ നടരാജ് ഫിനാന്‍സ് ഉടമ ബാലരാമപുരം ആലുവിള എസ്.ജെ നിവാസില്‍ സനൂജ് നല്‍കിയ പരാതിയില്‍ പാപ്പനംകോട് കൈമനം സ്വദേശികളായ സുമ,സുനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 12നാണ് സംഭവം.

420 ഗ്രാം സ്വര്‍ണം ബാങ്ക് ഒഫ് ഇന്ത്യ കൈമനം ബ്രാഞ്ചിലും പാപ്പനംകോട് കെ.എല്‍.എം ഫിനാന്‍സിലും പണയം വച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നടരാജ് ഫിനാന്‍സ് ജീവനക്കാരന്‍ വിപിന്റെ പക്കല്‍ നിന്ന് ഇവര്‍ 30 ലക്ഷം രൂപ വാങ്ങുകയായിരുന്നു. ബാങ്ക് ഒഫ് ഇന്ത്യ കൈമനം ബ്രാഞ്ചില്‍ വച്ചാണ് പണം കൈമാറിയത്. തൊട്ടടുത്തെ കെ.എല്‍.എം ഫിനാന്‍സില്‍ നിന്ന് പണയസ്വര്‍ണം എടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് പണവുമായി ഇരുവരും മുങ്ങുകയായിരുന്നെന്ന് സനൂജ് പറഞ്ഞു.

പാപ്പനംകോട് ഗംഗാനഗറിലാണ് സുമ താമസിക്കുന്നത്. കൈമനം ആഴാംകല്ല് അമ്പനാട് റസിഡന്‍സ് അസോസിയേഷന്‍ പരിധിയില്‍ ആണ് സുനിയുടെ താമസം. ഇരുവരും ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.