പാലാ: വീട്ടുകാര്‍ക്ക് ആത്മഹത്യാ സന്ദേശം അയച്ച് പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കയര്‍ പൊട്ടി ആറ്റില്‍ വീണു മരിച്ചു. പാലാ മുരിക്കുമ്പുഴ വെട്ടത്തോട്ടത്തില്‍ വി എസ് അനില്‍കുമാര്‍ (ശ്രീകുമാര്‍ 60) ആണ് മരിച്ചത്. ബുധന്‍ പുലര്‍ച്ചെ നാലരയോടെ പാലാ വലിയ പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈ വരിയില്‍ കെട്ടിയ കയര്‍ പൊട്ടിയ നിലയില്‍ കണ്ടെത്തി.

തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തില്‍ ചുറ്റിയ കയര്‍ പൊട്ടി ആറ്റില്‍ വീഴുകയായിരുന്നു എന്നാണ് നിഗമനം. ചൊവ്വാഴ്ച മകന്റെ കുട്ടിയുടെ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടുകാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന അനില്‍ പുലര്‍ച്ചെ ഓട്ടോറിക്ഷയുമായി പുറത്ത് പോയി. 4.15 ഓടെയാണ് താന്‍ മരിക്കാന്‍ പോവുകയാണെന്ന ശബ്ദസന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചത്.

മകന്‍ ഉടന്‍ അന്വേഷിച്ച് എത്തിയപ്പോള്‍ പാലത്തിന് സമീപം ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. പ്രദേശത്ത് പരിശോധിച്ചപ്പോഴാണ് അനില്‍കുമാര്‍ മീനച്ചിലാറ്റില്‍ വീണ് കിടക്കുന്നത് കണ്ടത്. ഇതിന് മുന്‍പ് അനില്‍ പാലത്തിലൂടെ നടക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. വിവരം അറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തി.

പിന്നീട് മൃതദേഹം പാലാ ഗവ. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അനില്‍ ജീവനൊടുക്കിയതിന്റെ കാരണം അറിവായിട്ടില്ല. ഭാര്യ: അനിത. മക്കള്‍: അജിത്ത് (ഓക്‌സിജന്‍ പാലാ), അനഘ. മരുമക്കള്‍: ദീപ, ഹരികൃഷ്ണന്‍.