വിഴിഞ്ഞം: മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. ചൊവ്വര അമ്പലത്തുംമൂല ഷൈനി ഹൗസില്‍ തീര്‍ഥപ്പന്‍ (56) ആണ് മരിച്ചത്. ഇയാളുടെ അയല്‍വാസിയും ചൊവ്വര അമ്പലത്തുംമൂല അമൃതം എ.ആര്‍. ഹൗസില്‍ അലോഷ്യസ് (49) ആണ് കീഴടങ്ങിയത്.

കഴിഞ്ഞമാസം 28നാണ് കേസിനാസ്പദമായ സംഭവം. അടിമലത്തുറ ബീച്ച് റോഡിലെ ഷെഡ്ഡിന് സമീപത്ത് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപാനത്തിനിടെ അലോഷ്യസ് അസഭ്യം പറഞ്ഞത് തീര്‍ഥപ്പന്‍ വിലക്കി. തുടര്‍ന്നുണ്ടായ പിടിവലിയില്‍ അലോഷ്യസ്, തീര്‍ഥപ്പനെ റോഡിലേക്ക് തളളിയിടുകയായിരുന്നു.വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് തീര്‍ഥപ്പനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍, ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഇയാള്‍ മരിച്ചു. സംഭവത്തിനു പിന്നാലെ അലോഷ്യസ് ഒളിവില്‍പോയി. തുടർന്ന് ഇയാള്‍ക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച ഇയാള്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. എസ്എച്ച്ഒ ആര്‍. പ്രകാശ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നടപടികള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.