തൊടുപുഴ: നഗരമധ്യത്തില്‍ യുവതിയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോതായിക്കുന്നേല്‍ കെ.എം.മുജീബ്(34), കോലാനി പാറപ്പുഴയില്‍ പി.ഡി.ഫ്രാന്‍സിസ് (47), കരിമണ്ണൂര്‍ മനയ്ക്കപ്പാടം കൊച്ചുവീട്ടില്‍ കെ.കെ.ബഷീര്‍ (53), കോലാനി ചിറവേലില്‍ ഹരിനാരായണന്‍ (49) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്.

ബുധനാഴ്ചയാണ് സംഭവം. തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍നിന്നു പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയതായിരുന്നു യുവതി. മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ നാലുപേരും ചേര്‍ന്ന് യുവതിയെ തടയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിക്ക് ദേഹമാസകലം മുറിവേറ്റു. അശ്ലീലവും പറഞ്ഞു.

വ്യാഴാഴ്ച യുവതി പരാതിനല്‍കുകയായിരുന്നു. യുവതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ നല്‍കിയ വിവരംവെച്ചാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. സംഭവസമയത്ത് ഇവര്‍ നാലുപേരും മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡുചെയ്തു.