കണ്ണൂര്‍: അഴീക്കോട് മീന്‍കുന്ന് കള്ളക്കടപ്പുറത്ത് തിങ്കളാഴ്ച ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിന്റെ (27) മുതദേഹമാണ് ബുധനാഴ്ച്ച രാവിലെ പയ്യാമ്പലം അറേബ്യന്‍ റിസോര്‍ട്ടിന് സമീപം കടലില്‍ കണ്ടെത്തിയത്. പ്രിനീഷിനൊപ്പം കാണാതായ പട്ടാന്നൂര്‍ കൊടോളിപ്രത്തെ ആനന്ദന്റെ മകനും ഹൈദരാബാദില്‍ അധ്യാപകനുമായ പി കെ ഗണേശന്‍ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ണൂര്‍ നീര്‍ക്കടവില്‍ കണ്ടെത്തിയിരുന്നു. കൂട്ടുകാരായ ഇരുവരും തിങ്കളാഴ്ചവസ്ത്രങ്ങള്‍ ബീച്ചില്‍ അഴിച്ച് വെച്ച് കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

അമേരിക്കയിലുള്ള സഹോദരി എത്തിയ ശേഷം ഗണേശന്റെ സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കുടുംബ ശ്മശാനത്തില്‍ നടക്കും. സഹപാഠികള്‍ നടത്തി ഒന്നിച്ചുള്ള വിനോദയാത്ര അന്ത്യ യാത്രയായി മാറിയത് കണ്ണൂരിനെ നടുക്കിയിരിക്കുകയാണ്. അഴീക്കോട് മീന്‍കുന്ന് കള്ളക്കടല്‍പ്രദേശത്ത് കടലില്‍ മരിച്ച കൊടോളിപ്രം ആനന്ദഭവനില്‍ പി.കെ ഗണേശന്‍ നമ്പ്യാരുടെയും വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്ര നീഷിന്റെയും മുങ്ങി മരണം നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.

ചെണ്ടയാട് നവോദയ സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരായിരുന്നു ഇരുവരും തിങ്കളാഴ്ച്ച രാവിലെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് തിരികെയെത്തുമെന്ന് പറഞ്ഞിരുന്നു. ഹൈദരബാദില്‍ ജോലിയുള്ള ഗണേശന്‍ നാട്ടിലെത്തിയാല്‍ പ്ര നീഷിന്റെ കൂടെയുള്ള യാത്ര പതിവാണ്. നവോദയ സ്‌കൂളില്‍ ഏഴു വര്‍ഷം ഒന്നിച്ചു താമസിച്ചു പഠിച്ചവരാണ് ഇവര്‍.

അഴീക്കോട് കടപ്പുറത്ത് പാറക്കെട്ടില്‍ കയറി ഫോട്ടോയെടുത്ത ശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് ഗണേശന്‍ നാട്ടിലെത്തിയത്. മൂന്ന് മാസം മുന്‍പ് സഹോദരിയുടെ വിവാഹത്തിനും വന്നിരുന്നു. ഒരാഴ്ച്ച മുന്‍പെ സഹോദരി അനില ഭര്‍ത്താവിനൊപ്പം യുഎസിലേക്ക് പോകുമ്പോള്‍ യാത്രയയക്കാനാണ് ഇവിടെ എത്തിയത്.