- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'കലി അടങ്ങാതെ പേമാരി..'; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി; അണക്കെട്ടുകൾ തുറന്നുവിടുന്നു; പുറത്തിറങ്ങുമ്പോൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ; മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റര്‍ മുതൽ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, മഴ ശക്തമായതോടെ എറണാകുളം ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി. അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്. പിതൃ തർപ്പണച്ചടങ്ങുകൾ കരയിലേക്ക് മാറ്റി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ആലുവ ശിവക്ഷേത്രം പൂർണമായി വെള്ളത്തിൽ മുങ്ങുന്നത്. വിവിധ അണക്കെട്ടുകളിൽ നിന്നുള്ള ജലം തുറന്നുവിട്ടതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നതാണ് ക്ഷേത്രം മുങ്ങാൻ കാരണമായിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായെതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത ഉണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും അറിയിപ്പ് ഉണ്ട്.