പാലക്കാട്: കെഎസ്ആർടിസി ബസിൽ മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി കളിയിൽ സ്വദേശിയായ പ്രമോദ് (33) നെയാണ് കോടതി 10 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 2022 ജനുവരി 11ന് 11.330 കിലോഗ്രാം ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ട് വരുമ്പോളാണ് പാലക്കാട് വെച്ച് പ്രമോദിനെ എക്സൈസ് പിടികൂടുന്നത്

പാലക്കാട്‌ - വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതി പിടിയിലായത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പ്രമോദിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് വലിയ അളവിലുള്ള ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.

പരിശോധന ഉണ്ടാകില്ലെന്ന് കരുതിയാണ് കെഎസ്ആർടിസി ബസിൽ മയക്കുമരുന്ന് കടത്താൻ പ്രതി ശ്രമിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജീവ് എസിന്‍റെ നേതൃത്വത്തിലുള്ള പരിശോധനിയിലാണ് പ്രമോദിനെ പിടിയിലായത്.

പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി - 4 ജഡ്ജി ജയവന്ത്.എൽ ആണ് പ്രതിക്ക് 10 വ‍ര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന എം.രാകേഷ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ വിജയകുമാറും മുൻ അഡീഷണൽ പ്രോസിക്യൂട്ടർ റെഡ്സൺ സ്കറിയയും ഹാജരായി.