കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ ആറാഴ്ചക്കകം സര്‍ക്കാര്‍ മറുപടി നല്‍കണം.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കം സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്. നീതി ഉറപ്പാക്കാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഷുഹൈബിന്റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കുടുംബം കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആറാഴ്ചക്കകം മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ച കോടതി തലശേരി കോടതിയിലെ വിചാരണാ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനും നിര്‍ദേശിച്ചു.