തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പേരില്‍ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫെയ്‌സ്ബുക്ക് പേജ് വഴി തട്ടിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ ലോഗോ പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചുകൊണ്ട് അപ്ലൈ ടുഡേ ഓണ്‍ലൈന്‍ സര്‍വ്വീസ് എന്ന വ്യാജ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വായ്പ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ലോഗോയും ഉപയോഗിച്ചിരുന്നു. ഒരുലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് 30 മിനിട്ടിനുള്ളില്‍ അനുവദിക്കും എന്നായിരുന്നു വാഗ്ദാനം.

ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പമുള്ള നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരോട് പ്രോസസിങ്ങ് ഫീസ് ആയി പണം ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. ഇത്തരം പോസ്റ്റ് പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്ന് കോര്‍പറേഷന്‍ അറിയിച്ചു.

വ്യവസായങ്ങള്‍ ആരംഭിക്കാനും വികസിപ്പിക്കാനും വായ്പകള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. കെഎഫ്‌സി വഴി വ്യക്തിഗത വായ്പകള്‍ ലഭ്യമാകില്ല. മാത്രമല്ല, കെഎഫ്‌സിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വായ്പകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താറുണ്ട്.

എന്നാല്‍, ഔദ്യോഗിക വെബ്‌സൈറ്റായ www.kfc.org വഴിയും കെഎഫ്‌സിയുടെ ബ്രാഞ്ചുകള്‍ വഴിയും മാത്രമേ വായ്പകള്‍ക്ക് അപ്ലൈ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ഇതിനായി ഓണ്‍ലൈനിലൂടെ മുന്‍കൂറായി ഒരുതരത്തിലുള്ള ഫീസുകളും ആവശ്യപ്പെടാറില്ലെന്നും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും അനധികൃത ഫെയ്‌സ്ബുക്ക് പേജുകളിലൂടെ വരുന്ന പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും കെഎഫ്‌സി അഭ്യര്‍ഥിച്ചു.

കെഎഫ്‌സി അധികൃതര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ഐടി ആക്ട് 66 സി പ്രകാരം കേസെടുത്തിട്ടുണ്ട്. വ്യാജ പോസ്റ്റിലുണ്ടായിരുന്ന ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ പഞ്ചാബിലെ ലുധിയാന ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത പോസ്റ്റിന്റെയും പേജിന്റെയും വിവരങ്ങള്‍ കൈമാറുന്നതിനായി പൊലീസ് മെറ്റാ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.