കോഴിക്കോട്: വ്യവസായിയുടെ സ്വകാര്യ ഫോട്ടോകള്‍ കാട്ടി പണം തട്ടിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. വധഭീഷണി മുഴക്കി 10ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കാക്ക രഞ്ജിത്ത്, അബ്ദുല്‍ അക്ബര്‍(27), അന്‍സാര്‍(31) എന്നിവരാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. ഇതിൽ രഞ്ജിത്തിനെ കൂടാതെ പിടിയിലായ മാറ്റ് രണ്ട് പേരും പരാതിക്കാരനായ വ്യവസായിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു. ഇരുവരും തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശികളാണ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കൊടി സുനിയുടെ സംഘാംഗവും കുപ്രസിദ്ധ കുറ്റവാളിയുമാണ് കാക്ക രഞ്ജിത്ത്. ഇയാൾക്കെതിരെ സ്വര്‍ണ്ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെ 25ഓളം കേസുകളിലുണ്ട്.

മുക്കം സ്വദേശിയായ വ്യവസായിയെയും കുടുംബത്തിനെയും കൊല്ലുമെന്നും ഇയാളുടെ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കുകയും വീണ്ടും വന്‍തുകയ്ക്കായി ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ കൊടുവള്ളി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മൂന്ന് പേരും പിടിയിലായത്.

താമരശ്ശേരി ഡിവൈ എസ്പി പി പ്രമോദിന്റെ നേതൃത്വത്തില്‍ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെപി അഭിലാഷ്, എസ്‌ഐ ബേബി മാത്യു, എഎസ്‌ഐ ലിയ, എസ്‌സിപിഒമാരായ അനൂപ് തറോല്‍, സിന്‍ജിത്, രതീഷ്, സിപിഒമാരായ ഷഫീഖ് നീലിയാനിക്കല്‍, ജിതിന്‍ കെജി, റിജോ, ശ്രീനിഷ്, അനൂപ് കരിമ്പില്‍, രതീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.