കൊല്ലം: സി.പി.എം ഭരണത്തിനു കീഴിലുള്ള കൊല്ലം എന്‍.എസ് ആശുപത്രി കൈയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. പുറമ്പോക്കു ഭൂമിയില്‍ നിര്‍മ്മിച്ച മതില്‍ പൊളിച്ചുമാറ്റി ആശുപത്രി കൈയ്യേറിയ നാലരസെന്‍്റ് ഭൂമി തിരിച്ചു പിടിക്കാന്‍ ജില്ലാ കലക്ടര്‍ എന്‍. ദേവീദാസ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സമീപവാസിയായ അരുണ്‍ ആനന്ദ് കൊല്ലം ഭൂരേഖ തഹസില്‍ദാര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ടുവര്‍ഷത്തിനു മുന്‍പാണ് അരുണ്‍ ആനന്ദ്് തഹസീല്‍ദാര്‍ക്ക് പരാതി നല്‍കിയത്. പൊതുമരാമത്ത് അധികൃതര്‍ ഭൂമി സന്ദര്‍ശിച്ച് കൈയ്യേറ്റം ബോധ്യപ്പെട്ട് കല്ലുകള്‍ സ്ഥാപിച്ചിരുന്നു. തുടര്‍നടപടി കൈക്കൊള്ളുന്നതിനിടയില്‍ ആശുപത്രി അധികൃതര്‍ നടപടി നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും രേഖകള്‍ പരിശോധിച്ച കലക്ടര്‍ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

എന്നാല്‍, ഉത്തരവ് ലഭിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി നല്‍കിയ അരുണ്‍ ആനന്ദ് ആരോപിക്കുന്നു. ആശുപത്രി കെട്ടിടത്തോട് അനുബന്ധിച്ചുള്ള നിര്‍മ്മാണങ്ങള്‍ ചട്ടവിരുദ്ധമാണെന്നും പെരുംകുളം ഏലായുടെ ഭൂരിഭാഗവും ആശുപത്രി ഭരണ സമിതി കൈക്കലാക്കിയെന്നും ആരോപണമുണ്ട്.