പൂന്തുറ: തിരുവനന്തപുരത്ത് പൂന്തുറയിലെ ബ്യൂട്ടി ഷോപ്പിൽ മോഷണം നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയിൽ. പരുത്തിക്കുഴി ലവ്‌ലി റോഡ് സ്വദേശി അമീർ ഖാനാണ് അറസ്റ്റിലായത്. ഷോപ്പിൽ നിന്ന് ലാപ്‌ടോപ്പും സിസിടിവി ക്യാമറകളുടെ യൂണിറ്റുമാണ് കവർച്ച പോയിരുന്നത്. പിടിയിലായ അമീർ മോഷണ സംഘത്തിലുൾപ്പെട്ടയാളാണ്. ബ്യൂട്ടി ഷോപ്പ് ഉടമ നൽകിയ പരാതിയിൽ പൂന്തുറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഒക്ടോബർ 2നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പരുത്തിക്കുഴി ബൈപ്പാസിന് സമീപത്തുളള ബ്യൂട്ടി ഷോപ്പിൽ രാത്രി 9.15 -ഓടെയായിരുന്നു മോഷണം. കട പൂട്ടിയതിനുശേഷം ജീവനക്കാർക്ക് പുറത്തുപോകുന്നതിനായി താഴത്തെ ഷട്ടർ പൂർണമായി അടച്ചിട്ടില്ലായിരുന്നു. ഈ അവസരത്തിലാണ് മോഷ്ടാക്കൾ ലാപ്‌ടോപ്പ് ഉൾപ്പെട്ടവ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുപയോഗിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എസ്.ഐ. മാരായ വി. സുനിൽ, ജയപ്രകാശ്, സി.പി.ഒ.മാരായ ദീപു, അനീഷ്, ഷിജു എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത്. ഇയാളെ റിമാൻഡ് ചെയ്തു.