കണ്ണൂര്‍: പകുതി വിലയ്ക്ക് ഓഫറില്‍ ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനങ്ങളും നല്‍കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് നേരിട്ട് പണം വാങ്ങിയിട്ടുണ്ട്. മാടായി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് തട്ടിപ്പിന് കൂട്ടുനിന്നത്.

തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്ത് സ്വത്തു കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണം. ജനകീയ പ്രക്ഷോഭത്തിന് സി പി എം നേതൃത്വം കൊടുക്കും. ഇതിന് പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് പണംവാങ്ങി വഞ്ചിച്ചവരെല്ലാം പ്രതിസ്ഥാനത്ത് വരേണ്ടതാണെന്നും ജയരാജന്‍ പറഞ്ഞു. തട്ടിപ്പിന് മുന്‍കൈയെടുത്ത സംഘങ്ങളായ സീഡും സയനും സയാമീസ് ഇരട്ടകളാണ്.

ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെയാണ് തട്ടിപ്പ് അരങ്ങേറിയത്. 1000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സാമൂഹിക പ്രതിബദ്ധതാ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങള്‍ തട്ടിപ്പ് നടത്തിയത്. വിദ്യാഭ്യാസ മേഖലയിലും മറ്റും ഉപയോഗിക്കേണ്ട ഫണ്ടാണ് ഇത്തരം സംഘങ്ങള്‍ തട്ടിയെടുത്തത്.

സി എസ് ആര്‍ ഫണ്ട് ദുരുപയോഗിക്കുന്ന തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ തയ്യാറാവണം.കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെന്ന് പറഞ്ഞ് ബിജെപിക്കാരും തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് എം വി ജയരാജന്‍ പറഞ്ഞു. ഇത്തരം തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ജാഗ്രതയുണ്ടാവണമെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സി എസ് ആര്‍ ഫണ്ട്, എം വി ജയരാജന്‍, സിപിഎം,