കൊച്ചി: ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഈ നടപടി. എന്നാല്‍, നിലവില്‍ ആശങ്കപ്പെടാനില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മഅ്ദനി, തുടര്‍ന്നുള്ള മൂന്നു മാസത്തോളമായി ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ വിശ്രമത്തിലായിരുന്നു. രക്തസമ്മര്‍ദം കുറയുക, ഇടയ്ക്കിടെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുക, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരും മറ്റ് പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ദീര്‍ഘകാലമായി വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സയിലായിരുന്നു.