കോഴിക്കോട്: കല്ലായിയിലെ വിവാഹ വീട്ടില്‍ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രധാന പ്രതിയായ മുബീനെ പൊലീസ് പിടികൂടി. കോഴിക്കോട് കോതിപ്പാലത്ത് നിന്നാണ് പന്നിയങ്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം മുബീന്‍ മംഗലാപുരത്തേക്ക് കടന്നിരുന്നെങ്കിലും പിന്നീട് തിരിച്ച് കോഴിക്കോട് എത്തിയ ശേഷം കല്ലായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭാര്യയെ ഫോണില്‍ വിളിച്ചപ്പോഴാണ് മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടിയിലാകുന്നത്.

വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ചക്കുംകടവ് സ്വദേശിയായ വിഷ്ണുവിന്റെ വീട്ടില്‍ എത്തി പ്രതി മദ്യം ആവശ്യപ്പെട്ടതിനു ശേഷം വരന്റെ സുഹൃത്ത് ഇന്‍സാഫിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.