അടൂര്‍: പതിനാറുകാരിയെ ശല്യപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാന്‍ ചെന്ന പോലീസിനെ കണ്ട് ആരോപണ വിധേയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തട്ട പാറക്കര സ്വദേശി ജോസ് (40 ) ആണ് കത്തി കൊണ്ട് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 നാണ് സംഭവം. സമീപവാസിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ജോസ് നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നു.

കുട്ടി സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും പ്രേമാഭ്യര്‍ഥന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയെന്ന് സ്‌കൂളിലെ അധ്യാപകരോട് പരാതിപ്പെട്ടു. വിവരം ചൈല്‍ഡ് ലൈനിന് കൈമാറി. ചൈല്‍ഡ് ലൈനില്‍ നിന്ന് അറിയിച്ചതില്‍ പ്രകാരം കൊടുമണ്‍ പോലീസ് കുട്ടിയുടെ മൊഴി എടുത്തു. തുടര്‍ന്ന് ജോസിനെ അന്വേഷിച്ച് വീട്ടിലെത്തി. ഈ സമയം വീടിന് മുന്നിലെ കതക് അടഞ്ഞു കിടക്കുകയായിരുന്നു.

പോലീസ് മൂട്ടി വിളിച്ചപ്പോള്‍ ജനാല തുറന്ന് കത്തിയുമായി ഭീഷണി മുഴക്കുകയായിരുന്നു. കതക് തുറക്കാനുള്ള ശ്രമത്തിനിടെ ജോസ് കഴുത്ത് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് കതക് ചവിട്ടിത്തുറന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.