മലപ്പുറം: വിസ്മയ സിൽക്‌സ് ടെക്സ്റ്റെയിൽ ഷോപ്പിൽ വൻ മോഷണം. പെരിന്തൽമണ്ണ ടൗണിൽ ഡി.വൈ.എസ്.പി ഓഫിസിനു സമീപമുള്ള തുണിക്കടയിലാണ് ചൊവ്വാഴ്ച മോഷണം നടന്നത്. രാവിലെ ഒൻപതിന് ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് സംഭവമറിയുന്നത്.

അഞ്ചുക്ഷം രൂപ വിലവരുന്ന തുണിത്തരങ്ങൾ മോഷണം നടന്നതായാണ് പ്രാഥമിക നിഗമനം. കൂടാതെ കടയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായി. എന്നാൽ എത്ര തുക നഷ്ടപ്പെട്ടുവെന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്. സംഭവ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ എത്തി തെളിവുകൾ ശേഖരിച്ചു.

കടയുടെ പിറകുവശത്ത് മുകൾഭാഗത്തെ ഒന്നാം നിലയോടു ചേർന്നുള്ള സീലിംഗ് പൊളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയാകാം മോഷ്ടാവ് അകത്ത് കയറിയത്. പാർക്കിങ് മേഖലയോട് ചേർന്ന ഭാഗമാണിത്. പിറകുവശത്തെ മരത്തിലൂടെ കയറി സീലിങ് പൊളിച്ച് അകത്തു കയറിയതായാണ് പ്രാഥമിക നിഗമനം. ക്യാഷ് കൗണ്ടർ, ഫയലുകൾ എന്നിവ വാരിവലിച്ചു പുറത്തിട്ട നിലയിലായിരുന്നുണ്ടായിരുന്നത്.

മേലാറ്റൂർ സ്വദേശികളുടേതാണ് വിസ്മയ സിൽക്‌സ്. സീലിംഗ് പൊളിച്ച് ഇറങ്ങിയപ്പോൾ ചവിട്ടിയതിൽ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. മോഷ്ടാക്കൾ കടയിലെ മറ്റൊരു വാതിൽ വഴി പുറത്ത് പോയതായാണ് പോലീസ് കരുതുന്നത്.

കടയ്ക്ക് തൊട്ട് സമീപം തന്നെയാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫിസും സ്ഥിതി ചെയ്യുന്നത്. കടയിൽ സി.സി.ടി.വി ഉണ്ടെങ്കിലും പഴയ കെട്ടിടമായതിനാൽ കാലപ്പഴക്കം ചെന്ന വയറിങ് ആണ്. ഷോർട്ട് സർക്യൂട്ട് ഭയന്ന് രാത്രി ഒൻപതിന് കട അടക്കുമ്പോൾ വൈദ്യുതിയുടെ മെയിൻ സ്വിച്ച് ഓഫാക്കി വെക്കുന്നതിനാൽ രാത്രി സി.സി.ടി.വി പ്രവർത്തിക്കാറില്ല.

ഒരു വർഷം മുൻപും ഇതേ സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. എസ്ഐ ഷിജോ സി.തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.