കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് 134.30 അടിയിലെത്തി. ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് ജാഗ്രതാ നിര്‍ദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്‌നാട് നല്‍കി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്‌നാട് തീരുമാനം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമാണ്.

സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. നീരൊഴുക്ക് വര്‍ധിച്ച് അണക്കെട്ട് തുറക്കേണ്ട സാഹചര്യം വന്നാലും, പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞുനില്‍ക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിലെ റൂള്‍കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക. 135 അടിയില്‍ താഴെയാണ് ജലനിരപ്പെന്നതിനാല്‍ തമിഴ്‌നാടിന് പരമാവധി 2000 ഘനയടിവരെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോകാം. നിലവില്‍ 1860 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

72 അടി പരമാവധി സംഭരണശേഷിയുള്ള വൈഗ അണക്കെട്ട് ഇപ്പോള്‍ തുറന്നിരിക്കുകയാണ്. സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ കൂടുതല്‍ വെള്ളം വൈഗയിലേക്ക് ഒഴുക്കി 136 അടിക്ക് താഴെ ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്‌നാട് ശ്രമിക്കും.