പത്തനംതിട്ട: മൂന്നു ദിവസം പഴക്കം തോന്നുന്ന നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. അവിവാഹിത പോലീസ് നിരീക്ഷണത്തില്‍. മെഴുവേലി ആലക്കോട് കനാലിന് സമീപമുള്ള പറമ്പില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ചികില്‍സ തേടി ചെങ്ങന്നൂര്‍ ഉഷാ നഴ്സിങ് ഹോമില്‍ ചെന്ന അവിവാഹിതയില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി വരികയാണ്.

ഇരുപത്തൊന്നു വയസുകാരിയാണ് വീട്ടില്‍ പ്രസവിച്ചത്. കുഞ്ഞിന്റെ മരണം എങ്ങനെയാണെന്ന് അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വേണ്ടി വരും. വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തി. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞു വിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലില്‍ ഉളള ഉഷ നഴ്സിങ് ഹോമില്‍ യുവതി എത്തിയത്.

യുവതി പ്രസവിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ അവശേഷിച്ചിരുന്നതിനാല്‍ കുഞ്ഞ് എവിടെ എന്ന് ഡോക്ടര്‍ തിരക്കി. യുവതി വ്യക്തമായ മറുപടി നല്‍കാതിരുന്നപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലില്‍ തൊട്ടടുത്ത പറമ്പില്‍ പുല്ലിനിടയില്‍ നിന്ന് മൂന്നുദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം അറിയാന്‍ കഴിയൂ. ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്.