കൊല്ലം: ചായ കുടിച്ചതിന്റെ പണം ചോദിച്ചതിനു കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശൂരനാട് ചക്കുവള്ളി ഒസ്താമുക്കില്‍ ചായക്കട നടത്തുകയായിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ടുവിളയില്‍ സുധീറിനെ (44) കൊലപ്പെടുത്തിയ കേസിലാണ് പ്രതി കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വര്‍ഗീസിനെ (44) ശിക്ഷിച്ചത്. കൊല്ലം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍.വിനോദ് ആണ് വിധി പറഞ്ഞത്.

2017 ഡിസംബര്‍ 27 നായിരുന്നു സംഭവം. ടാപ്പിങ് ജോലി ചെയ്യുന്നതിന് കന്യാകുമാരിയില്‍ നിന്നെത്തിയ വര്‍ഗീസ് ഒസ്താമുക്കിനു സമീപമുള്ള അയന്തിവയലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സുധീറിന്റെ കടയിലെ സ്ഥിരം പറ്റുകാരന്‍ ആയിരുന്ന വര്‍ഗീസ് ചായ കുടിച്ച വകയില്‍ 200 രൂപ കൊടുക്കാനുണ്ടായിരുന്നു. കടയുടെ മുന്നിലൂടെ പോയ വര്‍ഗീസിനോടു സുധീര്‍ പണം ചോദിച്ചെങ്കിലും കേള്‍ക്കാത്ത മട്ടില്‍ പോയി. തുടര്‍ന്നു വീട്ടില്‍ ചെന്നു പണം ചോദിച്ചപ്പോള്‍ ടാപ്പിങ് കത്തികൊണ്ടു വയറ്റില്‍ കുത്തിയെന്നാണ് കേസ്.