തൃശൂര്‍: മാധ്യമങ്ങളില്‍ വിദേശ ടൂറിന്റെ പേരില്‍ പരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത ആളെ പോലിസ് അറസ്റ്റ് ചെയ്തു. ടൂര്‍ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്‍കി കബളിപ്പിച്ച് പണം തട്ടുക ആയിരുന്നു. പരസ്യത്തില്‍ കുരുങ്ങിയ തൃശൂര്‍ സ്വദേശികള്‍ക്ക് ഒന്‍പത് ലക്ഷം രൂപയാണ് നഷ്ടമായത്. പണം നഷ്ടമായവരുടെ പരാതിയെ തുടര്‍ന്ന് പ്രതി തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ചാര്‍ളി വര്‍ഗീസിനെയാണ് (51) തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂര്‍ മേത്തല എലിശേരിപ്പാലം സ്വദേശികളായ അശോകന്‍, കൂട്ടുകാരായ വിജയന്‍, രങ്കന്‍ എന്നിവരാണ് തട്ടിപ്പിനിരകളായത്. മാധ്യമങ്ങളില്‍ ടൂര്‍ പാക്കേജിന്റെ പരസ്യം കണ്ടാണ് ഇവര്‍ ചാര്‍ളിയെ ബന്ധപ്പെടുന്നത്. ചാര്‍ളി ആവശ്യപ്പെട്ട പ്രകാരം ഇവര്‍ വിനോദയാത്രക്കായി ഒമ്പതു ലക്ഷം രൂപയോളം നല്‍കി. പിന്നീട് ഇയാള്‍ ഇവരെ കബളിപ്പിച്ച് തന്ത്രപൂര്‍വം ഒഴിവാക്കുകയായിരുന്നു.

ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയുമായി. ഇതോടെ കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയ ഇവര്‍ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് അശോകന്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തിയ ചാര്‍ളി തട്ടിപ്പിനുശേഷം പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ സാലിം കെ, സജില്‍, എ.എസ്.ഐ. ഷഫീര്‍ ബാബു, പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.