മലപ്പുറം: കോഴിക്കോട് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം നടന്നത്. ചാലിശ്ശേരി സ്വദേശി ചേരപറമ്പില്‍ അജ്മല്‍ (23), ആലംകോട് സ്വദേശി ഷാബില്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഇവര്‍ മലപ്പുറത്തുള്ള പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. 2023 സെപ്റ്റംബര്‍ മാസത്തിലാണ് സംഭവം നടന്നത്. പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിക്കുക ആയിരുന്നു. പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ച് കഞ്ചാവ് നല്‍കി മയക്കിയതിന് ശേഷം ബലാത്സംഗം ചെയ്തു. ഇയാളുടെ സുഹൃത്തായ ആലംകോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ പ്രതികള്‍ സ്ഥിരം ലഹരി ഉപഭോഗ്താക്കളും മറ്റു പല കുറ്റകൃത്യങ്ങളിലും ഉള്‍പെട്ടവരാണെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.