കൊടുങ്ങല്ലൂര്‍: രാത്രി ഭക്ഷണത്തിന് കറിയുണ്ടാക്കുന്നതിനിടയില്‍ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ മാതാവ് അഴീക്കോട് മരപ്പാലം അഴിവേലിക്കകത്ത് സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

മകന്‍ മുഹമ്മദിനെ (26) കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി 8.30-നാണ് സംഭവം. അടുക്കളയില്‍ കറിയുണ്ടാക്കിക്കൊണ്ടിരുന്ന സീനത്തിനെ പിറകിലൂടെയെത്തി കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയായ കബീറിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. മുഹമ്മദ് ലഹരി ഉപയോഗിക്കുന്നത് തടയുന്നതിലുള്ള വിരോധത്തിലാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. ബി.കെ. അരുണ്‍, എസ്.ഐ.മാരായ എം.വി. സെബി, സി.എം. തോമസ്, ടി.വി. ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.