തിരുവനന്തപുരം: തൃശ്ശൂര്‍-പാലക്കാട് ദേശീയപാതയില്‍ നീലിപ്പാറയില്‍ കാര്‍ ഇടിച്ചു മരിച്ച പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ വീതം അനുവദിക്കും. പന്തലാംപാടം മേരിമാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ഇസാം ഇക്ബാല്‍, മുഹമ്മദ് റോഷന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ പതിനെട്ടിനായിരുന്നു അപകടം.

ഏറ്റുമാനൂര്‍ ആര്‍പ്പൂക്കര ഗ്രാമപ്പഞ്ചായത്തിലെ സെയ്ന്റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ച ക്രിസ്റ്റല്‍ സി.ലാല്‍ എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ക്ക് രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കും. 2024 ഓഗസ്റ്റ് രണ്ടിന് സ്‌പോര്‍ട്സ് മത്സരത്തിനിടെയായിരുന്നു കുഴഞ്ഞുവീണത്.

ചങ്ങനാശ്ശേരി താലൂക്കിലെ സി.ചലഞ്ചിന് ഇമ്യൂണോ ഗ്ലോബുലിന്‍ ഇഞ്ചക്ഷന്‍ എടുക്കുന്നതിന് ഒരു വര്‍ഷത്തേക്കുള്ള തുടര്‍ചികിത്സയ്ക്ക് ആവശ്യമായ തുകയായ 6,47,136 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു നല്‍കും. തുക കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനു കൈമാറും. ഇതിനുശേഷമുള്ള ചികിത്സാസഹായത്തിന് അപൂര്‍വ രോഗത്തിനുള്ള ചികിത്സയ്ക്കുള്ള 2021-ലെ അപൂര്‍വരോഗങ്ങള്‍ക്കുള്ള ദേശീയനയം പ്രകാരം തുടര്‍നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കി.