- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യന്ത്രസഹായത്താല്‍ പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം; 46കാരനെ കബളിപ്പിച്ച് തമിഴ്നാട് സ്വദേശികള്‍ തട്ടിയെടുത്തത് ഏഴ് ലക്ഷം രൂപ: പണമിടപാടില്‍ അടിമുടി ദുരൂഹത
യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിച്ചുനല്കാമെന്ന് പറഞ്ഞ് ഏഴുലക്ഷം രൂപ കവർന്നു
ചെറുതോണി: യന്ത്രസഹായത്താല്‍ പണം ഇരട്ടിപ്പിച്ചുനല്കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇടുക്കി മണിയാറന്‍കുടി സ്വദേശി പാണ്ടിയേല്‍ വീട്ടില്‍ സോണി(46)ക്കാണ് പണം നഷ്ടമായത്. തമിഴ്നാട് സ്വദേശികളായ രണ്ടു പേരാണ് പണം തട്ടിയത്. തിങ്കളാഴ്ച മൂന്നോടെയാണ് സോണിക്ക് പണം നഷ്ടപ്പെട്ടത്.
സുഹൃത്തുക്കള്മുഖേന പരിചയപ്പെട്ട രണ്ടുപേരാണ് തട്ടിപ്പ് നടത്തിയതെന്ന് സോണി പറയുന്നു. പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച സോണി കടം വാങ്ങിയ ഏഴുലക്ഷം രൂപയാണ് ഇവരെ ഏല്‍പ്പിച്ചത്. തുക ഒരു ബാഗില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും, ബാഗിനുള്ളിലെ യന്ത്രം 16 മണിക്കൂര്‍കൊണ്ട് നോട്ടുകള്‍ ഇരട്ടിപ്പിച്ചുനല്കുമെന്നും വിശ്വസിപ്പിച്ച് ബാഗ് സോണിയുടെ വാഹനത്തില്‍ത്തന്നെ വെച്ചു. അതില്‍നിന്ന് രണ്ട് വയര്‍ ഒരു കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടിരുന്നു. 16 മണിക്കൂര്‍ കഴിയാതെ ബാഗ് തുറക്കരുതെന്ന് നിര്‍ദേശിച്ച് തമിഴ്നാട് സ്വദേശികള്‍ പോയി. സംശയം തോന്നിയ സോണി വൈകീട്ട് എഴ് മണിയോടെ ബാഗ് തുറന്നപ്പോള്‍, നോട്ടിന്റെ വലുപ്പത്തിലുള്ള ഏതാനും കറുത്ത കടലാസുകഷണങ്ങള്‍മാത്രമാണ് കണ്ടത്.
പണം ബാഗില്‍ ഉണ്ടായിരുന്നില്ല. സോണി ഉടന്‍ തന്നെ വിവരം പോലീസിലറിയിച്ചു. സംഭവത്തില്‍ ഇടുക്കി പോലീസ് അന്വേഷണമാരംഭിച്ചു.പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ രണ്ടുദിവസമായി ചെറുതോണിയിലെ സ്വകാര്യലോഡ്ജില്‍ താമസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുരുകന് എന്ന് പേരുള്ള ഒരാളുടെകൂടെ മറ്റൊരാളുമുണ്ടായിരുന്നു. ഇവര്‍ തിരുനെല്‍വേലി സ്വദേശികളാണെന്ന് സംശയിക്കുന്നു.
അതേസമയം പരാതിക്കാരനും ഇതുമായി ബന്ധപ്പെട്ട മറ്റുരണ്ടുപേരും പോലീസ് നിരീക്ഷണത്തിലാണ്. ഇതിലൊരാള്‍ കഞ്ഞിക്കുഴി സ്വദേശിയും കെ.എസ്.ഇ.ബി. ജീവനക്കാരനുമാണ്. കഞ്ഞിക്കുഴിയിലുള്ള ബാങ്കില്‍നിന്ന് ഏഴുലക്ഷംരൂപ ചെറുതോണിയിലുള്ള ബാങ്കിലേക്ക് അയച്ചതിന്റെയും, ഉച്ചയ്ക്ക് ഒന്നിന് ഏഴുലക്ഷം രൂപ ചെറുതോണിയില്‍ പിന്‍വലിച്ചതിന്റെയും രേഖകളുണ്ട്.
പിന്നീട് നടന്ന കാര്യങ്ങളിലാണ് ദുരൂഹതയുള്ളത്. തുക ഇരട്ടിപ്പിച്ചുനല്‍കാമെന്ന ഉറപ്പില്‍ ഏഴുലക്ഷം രൂപ തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ക്ക് നല്‍കിയെന്ന് രണ്ടാമതാണ് പരാതിക്കാരന് പറയുന്നത്. ആദ്യം, മോഷണംപോയെന്നാണ് പറഞ്ഞത്. പണം വാങ്ങിയവര്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. തമിഴ്നാട് സ്വദേശികളായ പ്രതികളുടെ ഫോട്ടോയും വിലാസവും ലഭിച്ചിട്ടുണ്ടെന്നും, പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നും പോലീസ് പറയുന്നു.