തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ പുനഃസ്ഥാപിക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വാണിജ്യനികുതി റിട്ട. ഓഫീസര്‍ക്ക് തലശ്ശേരി വിജിലന്‍സ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. പ്രതിയെ രണ്ടുവകുപ്പുകളില്‍ മൂന്നുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. വാണിജ്യനികുതി റിട്ട. ഓഫീസര്‍ കാസര്‍കോട് പിലിക്കോട് ആയില്യത്തില്‍ എം.പി. രാധാകൃഷ്ണനെയാണ് (64) ജഡ്ജി കെ. രാമകൃഷ്ണന്‍ ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ആറുമാസം കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ഉഷാകുമാരി ഹാജരായി. പരാതിക്കാരന്‍ വിദേശത്തുനിന്ന് ഓണ്‍ലൈനായാണ് വിചാരണയില്‍ പങ്കെടുത്തത്. പ്രതി തളിപ്പറമ്പ് വാണിജ്യനികുതി ഓഫീസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ പുനഃസ്ഥാപിച്ചുകിട്ടാനും കണക്കുകള്‍ പരിശോധിച്ച് നികുതി സ്വീകരിക്കാനും 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി.

അപ്പീല്‍ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോള്‍ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലന്‍സ് കണ്ണൂര്‍ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈ.എസ്.പി സുനില്‍ബാബു കേളോത്തുംകണ്ടിയാണ് കുറ്റപത്രം നല്‍കിയത്. പരാതിക്കാരനായ തളിപ്പറമ്പിലെ വ്യാപാരിയായിരുന്ന ബിനു മഹേഷ് റിയാദ് ഇന്ത്യന്‍ എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറി ശരത്കുമാര്‍ നായിക്കിന്റെ സാന്നിധ്യത്തിലാണ് വിചാരണയില്‍ പങ്കെടുത്തത്. ബിനു മഹേഷ് ഇപ്പോള്‍ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.