തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ഇത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രിയുടെ പിന്തുണയും 625 കോടിയുടെ സാമ്പത്തിക സഹായവുമാണ് ഇത് സാധ്യമാക്കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

2021 ജൂലായ് രണ്ടാം തീയതി ശമ്പളം കൊടുത്ത ശേഷം ഇതുവരെ ആ രീതിയില്‍ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും. മോശമായ അവസ്ഥയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് സാമ്പത്തികമായി മുന്നേറാനായത് ജീവനക്കാരുടെ ഇടപെടല്‍ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എസ്ബിഐയില്‍ നിന്ന് എടുക്കും. സര്‍ക്കാര്‍ 2 ഗഡുക്കളായി 50 കോടി നല്‍കുമ്പോള്‍ തിരിച്ചടയ്ക്കും. വരുമാനത്തില്‍ നിന്നും ചെലവ് ചുരുക്കലില്‍ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവര്‍ഡ്രാഫ്റ്റ് നികത്തും. കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. ഇനി ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മാനേജ്‌മെന്റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി.

2023 മെയ് വരെ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. മറ്റു റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പടെ വേഗത്തിലാക്കും. ഇതിനായി ദിവസവും വരുമാനത്തിന്റെ അഞ്ച് ശതമാനം ഒരുദിവസം മാറ്റിവച്ചാണ് ഈ തുക കണ്ടെത്തുന്നതെന്നും മന്ത്രി പറഞ്ഞു.