ചെന്നൈ: പിതാവിനെ കുത്തിക്കൊന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ പോലിസ് സ്‌റ്റേഷനിലെത്തിച്ച് ഓട്ടോ ഡ്രൈവര്‍. യുവാവ് സഹോദരനോട് ഫോണിലൂടെ നടത്തിയ കുറ്റസമ്മതം കേട്ട ഡ്രൈവര്‍ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുക ആയിരുന്നു. എന്‍ജിനീയറിങ്ങില്‍ സ്വര്‍ണ മെഡല്‍ ജേതാവായ ആദിത്യ നാരായണനാണ് (28) പിതാവിനെ കൊലപ്പെടുത്തിയത്്.

ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മാലിക്കിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാള്‍ പിടിയിലായത്. പണം ആവശ്യപ്പെട്ട് പിതാവ് മുരളീധരനെ (66) കൊലപ്പെടുത്തിയ ശേഷം ആദിത്യ നാരായണന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക ആയിരുന്നു. ആദിത്യ നാരായണന്‍ പണം ആവശ്യപ്പെട്ട് പിതാവുമായി പതിവായി വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെ പിതാവിനെ മര്‍ദിച്ച് കഴുത്തില്‍ കുത്തിയ ശേഷം മാനസിക വൈകല്യമുള്ള മാതാവുമായി ഓട്ടോയില്‍ അണ്ണാശാലയിലേക്കു പോയി.

പോകുംവഴി മൂത്ത സഹോദരന്‍ പ്രസന്ന വെങ്കിടേഷിനെ ഫോണില്‍ വിളിച്ചു വിവരം പറയുന്നത് കേട്ട ഓട്ടോ ഡ്രൈവര്‍ യുവാവിനെ ട്രിപ്ലിക്കേനിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ, യുവാവിന്റെ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ സൈക്കിള്‍ ലോക്ക് ഉപയോഗിച്ച് പൂട്ടിയതായി കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവ് മരിച്ചു.