ആലപ്പുഴ: പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ 'ഹായ്' മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍വെച്ച് ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ച്ചു. അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വടുതലജെട്ടി തെക്കേകണിച്ചുകാട്ടില്‍ വീട്ടില്‍ ജിബിന്‍ ജോര്‍ജിനാണ് (29) മര്‍ദനമേറ്റത്. വിവിധ കേസുകളില്‍ പ്രതിയായ ആളുടെ സുഹൃത്തായ പെണ്‍കുട്ടിക്കാണ് ജിബിന്‍ മെസേജ് അയച്ചത്. പന്നാലെ യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുക ആയിരുന്നു.

ആക്രമികളുടെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ജിബിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അരൂക്കുറ്റി സ്വദേശിയായ പ്രഭജിത്ത്, സിന്തല്‍, കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരേ പൂച്ചാക്കല്‍ പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. 21ന് രാത്രി 11 മണിയോടെയാണ് സംഭവം.

അരൂക്കുറ്റി-അരൂര്‍ പാലത്തിന്റെ ഇറക്കത്തില്‍ സ്‌കൂട്ടറിലിരുന്ന് ജിബിന്‍ മൊബൈല്‍ ഫോണ്‍ നോക്കവേ കാറില്‍ പ്രഭജിത്തും സിന്തലും വന്നിറങ്ങി. പ്രഭജിത്തിന്റെ സുഹൃത്തായ പെണ്‍കുട്ടിക്ക് ജിബിന്‍ മെസേജ് അയച്ചതറിഞ്ഞാണ് ഇരുവരുമെത്തിയത്. അതിലൊരാള്‍ ജിബിന്റെ കരണത്തടിക്കുകയും സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. തുടര്‍ന്ന്, അതേ സ്‌കൂട്ടറില്‍ ജിബിനെ ബലമായി പിടിച്ചുനടുവിലിരുത്തി ഇരുവരും സ്‌കൂട്ടര്‍ ഓടിച്ചുപോയി. പോയവഴിയെല്ലാം മര്‍ദിച്ചു.

അരൂക്കുറ്റി കളരിക്കല്‍ ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മര്‍ദനം തുടര്‍ന്നു. ഇവരുടെ കൂട്ടാളികളായ നാലുപേര്‍കൂടി അവിടേക്ക് എത്തിയിരുന്നു. എല്ലാവരും ചേര്‍ന്ന് മര്‍ദിച്ച ശേഷം പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പോയത്. പിറ്റേദിവസം അവിടെനിന്നു രക്ഷപ്പെട്ട ജിബിന്‍ വീട്ടിലെത്തി. അപ്പോഴേക്കും ജിബിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ദേഹമാസകലം പരിക്കേറ്റ ജിബിനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പോലീസില്‍ അറിയിക്കുകയും ചെയ്തു. വടി, മരക്കഷണം, പത്തല്‍ എന്നിവ ഉപയോഗിച്ച് മര്‍ദിച്ചെന്നാണ് ജിബിന്റെ മൊഴി. പ്രതികള്‍ ജിബിന്റെ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിട്ടുണ്ട്.

മര്‍ഗനം, യുവാക്കള്‍, കേസ്, police case