കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ ദൈവദശകമെന്ന പ്രാര്‍ത്ഥനാ ഗീതത്തെ ഉദ്ധരിച്ചും പി.ജയരാജനെ ദൈവമായി വാഴ്ത്തി കൊണ്ടും അണികള്‍ കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ ആര്‍. വി മൊട്ടയിലും കക്കോത്തും ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയതിനെ തള്ളി പറഞ്ഞ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തെത്തി.

'ദൈവമൊന്നുണ്ടെങ്കില്‍ അതുപാര്‍ട്ടിയാണ് ' ഓരോ കമ്യുണിസ്റ്റുകാരനും ദൈവമെന്നത് സി.പി.എമ്മാണെന്നും എം.വി ജയരാജന്‍, കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ മീറ്റ് ദ പ്രസില്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹാനെ കേരളം ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞതു അന്ന വസ്ത്രാദികള്‍ മുട്ടില്ലാതെ നല്‍കുന്നത് ദൈവമാണെന്നാണ്'. എന്നാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ക്ക് ദൈവമൊന്നുണ്ടെങ്കില്‍ അതു പാര്‍ട്ടി തന്നെയാണ്. ജനങ്ങള്‍ക്ക് അന്നത്തിനും വസ്ത്രത്തിനും മുട്ടില്ലാതെ കിട്ടാന്‍ പോരാടുന്നത് പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടി തന്നെയാണ് അവര്‍ക്കും മുന്‍പില്‍ ദൈവമെന്നും. എം.വി ജയരാജന്‍ പറഞ്ഞു.

ഇതു തിരിച്ചറിയുന്നവരാണ് കമ്യുണിസ്റ്റുകാര്‍. എല്ലാവരും. ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

പി. ജയരാജനെ ദൈവമായി വാഴ്ത്തിക്കൊണ്ടു കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് അണികള്‍ ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു എം.വി ജയരാജന്‍. നേരത്തെ ഏതുവ്യക്തിക്കു മുകളിലും പാര്‍ട്ടിയാണെന്ന് ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്ക് അതീതനല്ല ഒരു നേതാവെന്നും ജനങ്ങളാണ് വലുതെന്നുമാണ് ജയരാജന്‍ പറഞ്ഞത്.

ഇതിനു ശേഷമാണ് ശ്രീനാരായണ ഗുരു രചിച്ച പ്രാര്‍ത്ഥനാ ഗീതമായ ദൈവദശകത്തെ ഉദ്ധരിച്ചു കൊണ്ടു ഫ്‌ളക്‌സ് ബോര്‍ഡില്‍ പി.ജയരാജനെ ദൈവമായി ചിത്രീകരിച്ചതിനെ അദ്ദേഹം തള്ളിപ്പറഞ്ഞത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞതിനെ തുടര്‍ന്നാണ് അണികള്‍ പി. ജയരാജനെ തൂണിലും തുരുമ്പിലും നിറഞ്ഞുനില്‍ക്കുന്ന ദൈവമായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചിത്രം സഹിതം കുറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുയര്‍ത്തിയത്.