തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നിരവധി ക്രിമിനല്‍-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ഫവാസ് (31) മയക്കു മരുന്നുമായി എക്‌സൈസ് പിടിയില്‍. 36.44 ഗ്രാം എംഡിഎംഎയും 20 ഗ്രാമോളം കഞ്ചാവുമായാണ് തൃശ്ശൂര്‍ സ്വദേശിയായ ഫവാസിനെ എക്‌സൈസ് പിടികൂടുന്നത്. ഹൈദരാബാദില്‍ കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി മയക്കുമരുന്ന് കേസ് ഉള്ളതിനാല്‍ ഒളിവില്‍ താമസിക്കവെ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയപ്പോഴാണ് പ്രതി എക്‌സൈസ് സംഘത്തിന്റെ കയ്യില്‍പ്പെടുന്നത്.

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എക്‌സൈസ് സംഘം ഫവാസിനെ പിടികൂടിയത്. അന്തര്‍ സംസ്ഥാന ഡ്രഗ് ഡീലര്‍ ആണ് പിച്ചാത്തി ഫവാസ് എന്നറിയപ്പെടുന്ന യുവാവെന്ന് എക്‌സൈസ് പറഞ്ഞു. നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെയും പാര്‍ട്ടിയുടെയും 15 ദിവസം നീണ്ട നീക്കത്തിനൊടുവിലാണ് തന്ത്രപരമായി ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്.

എക്‌സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണിവര്‍ണ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനല്‍, അനീഷ്, ലാല്‍കൃഷ്ണ, വിനോദ് പ്രസന്നന്‍, അല്‍ത്താഫ്, അഖില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശാലിനി, ഹരിത എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.