തിരുവനന്തപുരം: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ പെണ്‍കുട്ടിക്ക്, പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധയേറ്റ സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കും. മുഖത്തും മറ്റും കടിയേറ്റിരുന്നതിനാല്‍ വാക്‌സിന്‍ എത്രത്തോളം ഫലംചെയ്തിട്ടുണ്ടെന്ന് കണ്ടെത്തേണ്ടിവരും. വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതും പരിശോധിക്കേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം, മുഖത്തും കണ്ണിലും മറ്റും കടിയേറ്റാല്‍ രോഗാണു എത്രയുംവേഗം തലച്ചോറില്‍ എത്താനുള്ള സാധ്യത കൂടുതലാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ മുന്‍ മേധാവി ഡോ. ടി. ജയകൃഷ്ണന്‍ പറഞ്ഞു.

കുത്തിവെപ്പ് എടുത്താല്‍ ശരീരം പ്രതിരോധമാര്‍ജിക്കാന്‍ ഒരാഴ്ചവരെ സമയമെടുക്കും. അപൂര്‍വമായി അതിനുമുന്‍പ് ചിലരില്‍ രോഗാണു തലച്ചോറില്‍ എത്തിയെന്നുവരാം. രോഗലക്ഷണം പ്രത്യക്ഷപ്പെടാന്‍ രണ്ടാഴ്ചമുതല്‍ ആറുമാസംവരെ സമയമെടുക്കാം. അതിനോടകം ശരീരത്തെ പ്രതിരോധസജ്ജമാക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. വാക്‌സിന്‍ നിശ്ചിത ഊഷ്മാവില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഫലപ്രാപ്തി കണ്ടില്ലെന്നുവരാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാലുമാസത്തിനിടെ സംസ്ഥാനത്ത് 11 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഈ മാസംമാത്രം മരിച്ചത് നാലുപേര്‍.