ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. സഹപ്രവര്‍ത്തകയുടെ മകനെ പീഡിപ്പിച്ച കേസില്‍ 28കാരിയെ ആണ് പോലിസ് പിടികൂടിയത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ വീട്ടു ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനായ 17കാരനെ പീഡിപ്പിച്ചത്. കുട്ടിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി പീഡിപ്പിക്കുക ആയിരുന്നു.

പോക്‌സോ വകുപ്പു പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒരേ ക്വാര്‍ട്ടേഴ്‌സിലാണ് പ്രതിയായ യുവതിയും പീഡിപ്പിക്കപ്പെട്ട ആണ്‍കുട്ടിയുടെ കുടുംബവും താമസിച്ചിരുന്നത്. കുട്ടിയെ യുവതി ചുംബിക്കുന്നതു കണ്ട കെട്ടിടത്തിന്റെ മാനേജര്‍ കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ തനിക്ക് സഹോദരനെപ്പോലെയാണ് കുട്ടിയെന്നും ആ സ്‌നേഹത്തിന്റെ പുറത്താണ് ചുംബിച്ചതെന്നുമാണ് യുവതി മറുപടി നല്‍കിയത്.

പിന്നീട് പിറ്റേ ദിവസം ഇതേക്കുറിച്ച് വീണ്ടും ചോദിച്ചപ്പോഴാണ് ഒറ്റയ്ക്കായിരുന്ന സമയത്ത് യുവതി പലപ്പോഴും മോശമായി പെരുമാറിയെന്നും ഒന്നിലധികം സമയം നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ മോഷണക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പീഡനത്തിനിരയായ കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.