പത്തനാപുരം: പട്ടാഴിയില്‍ റബ്ബര്‍മരം ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു. മൈലാടുംപാറ ടര്‍ക്കി ജങ്ഷന്‍ പാലമൂട്ടില്‍വീട്ടില്‍ ബൈജു വര്‍ഗീസാണ് (സാബു-55) സ്വന്തം പുരയിടത്തില്‍ മരിച്ചത്. കാറ്റിലും മഴയിലും ഒടിഞ്ഞുതൂങ്ങിയ റബ്ബര്‍മരം വെട്ടിമാറ്റാന്‍ പോയപ്പോഴാണ് അപകടം. സംഭവസമയം മറ്റാരും ഒപ്പമില്ലായിരുന്നു. മരം വെട്ടിമാറ്റാന്‍ പോയ ബൈജു ഏറെ നേരമായിട്ടും മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് തിരക്കിച്ചെന്ന സഹോദരനാണ് ഒടിഞ്ഞമരത്തിന്റെ ഭാഗം ശരീരത്തില്‍ പതിച്ച് വീണുകിടക്കുന്നനിലയില്‍ കണ്ടത്.

ഉടന്‍തന്നെ പട്ടാഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തിങ്കളാഴ്ച പകല്‍ 11 മണിയോടെ മരം വെട്ടിമാറ്റാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് തോട്ടത്തിലേക്ക് പോകുകയായിരുന്നു. മൂന്നുമണിയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെയാണ് ജ്യേഷ്ടന്‍ ജിജി വര്‍ഗീസ് തിരക്കിച്ചെന്നത്.

രണ്ടുദിവസംമുന്‍പുണ്ടായ കാറ്റിലും മഴയിലും തോട്ടത്തിലെ വലിയ റബര്‍മരത്തിന്റെ പകുതിക്കു മുകളിലുള്ള ഭാഗം ഒടിഞ്ഞ് മറ്റുമരങ്ങളില്‍ തങ്ങി നില്‍ക്കുകയായിരുന്നു. പട്ടാഴിയിലെ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രവാസിയായിരുന്ന ബിജു കുറച്ചുനാള്‍മുന്‍പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഭാര്യ: പ്രിയ. മക്കള്‍: അലന്‍, അലീന.