മൂന്നാര്‍: വട്ടവടയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിനെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തലേദിവസം രാത്രിയില്‍ യുവാവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടവട കോവിലൂര്‍ കിഴക്കരത്തെരു വീട്ടില്‍ ശരവണന്‍ - തങ്കമ്മ ദമ്പതികളുടെ മകന്‍ വിഷ്ണു (28) ആണു മരിച്ചത്. വട്ടവടയില്‍ ഗൈഡായി ജോലി ചെയ്യുകയായിരുന്നു. വട്ടവട പഞ്ചായത്ത് ഓഫിസിനു സമീപമുളള കനാലിലാണു വിഷ്ണുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി അഞ്ചംഗ സംഘം ഇടമണലിലെ ക്ഷേത്രത്തില്‍ ഉത്സവത്തിനു പോയിരുന്നു.

രാത്രി 11ന് എല്ലാവരും വീടുകളിലേക്കു മടങ്ങി. ഇന്നലെ പുലര്‍ച്ചെ പഞ്ചായത്ത് ഓഫിസ് വഴി പോയ കാല്‍നട യാത്രക്കാരാണു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്നാണു ദേവികുളം പൊലീസ് യുവാവിന്റെ കൂടെയുണ്ടായിരുന്ന കോവിലൂര്‍ സ്വദേശികളായ യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുന്നു. ഫൊറന്‍സിക് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.