കൊല്ലം: ഇന്ന് ആദ്യമായി സ്‌കൂളില്‍ പോകാനിരിക്കെ ഓടയില്‍ വീണ് നാലര വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും നാലരവയസ്സുള്ള മകള്‍ അക്ഷിക(കല്യാണി)യാണ് മരിച്ചത്. അപ്പൂപ്പന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന കുഞ്ഞ് കളിക്കുന്നതിനിടെ വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെടുക ആയിരുന്നു.

പള്ളിക്കല്‍ എന്‍എസ്എസ് എല്‍പിഎസില്‍ എല്‍കെജി പ്രവേശനം നേടിയ കുഞ്ഞ് തിങ്കളാഴ്ച ആദ്യമായി സ്‌കൂളില്‍ പോകാനിരിക്കെയാണ് ദുരന്തം. ചവറ പന്മന വടുതല തളിയാഴ്ചവീട്ടില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് ഒന്നരമാസംമുന്‍പാണ് അക്ഷിക എത്തിയത്. ഞായറാഴ്ച വൈകീട്ട് വീടിനു സമീപത്തെ ഓടയുടെ സ്ലാബില്‍ക്കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടിവരുന്നതിനിടെയാണ് അപകടം.

സ്ലാബില്ലാത്ത ഭാഗത്തുവെച്ച് കാല്‍വഴുതി ഓടയില്‍വീണ് ഒഴുകിപ്പോകുകയായിരുന്നു. ഉടന്‍തന്നെ ഓടയിലിറങ്ങി തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ മൂന്നൂറുമീറ്റര്‍ അകലെ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.