ആലപ്പുഴ: വില്‍പനയ്ക്കായി കൊണ്ടു പോയ 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ പൊലീസ് പിടിയില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാര്‍ഡില്‍ മഠത്തില്‍പറമ്പില്‍ കെ.സിയ (40), ഭാര്യ ഇരിങ്ങാലക്കുട വലിയപറമ്പില്‍ വീട്ടില്‍ സഞ്ചുമോള്‍ (39) എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വേ സ്റ്റേഷനും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിനു സമീപം ഇവര്‍ കുടുങ്ങിയത്.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇരുവരും വില്‍പനയ്ക്കായി ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. സിയ കുറച്ചു കാലമായി ലഹരിവസ്തുക്കളുടെ ഇടപാടിലുണ്ട്. ലഹരിക്കേസുകളും ഒട്ടേറെ അടിപിടിക്കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തില്‍ സിഐ എം.കെ.രാജേഷ്, എസ്‌ഐമാരായ എസ്.ദേവിക, സൈമണ്‍ ആന്റോ, സീനിയര്‍ സിപിഒ ബിജിമോന്‍, സിപിഒ മാത്യു എന്നിവരും ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം ലഹരിവേട്ട ശക്തമാക്കിയിട്ടുണ്ട്.