കോട്ടയം: കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മീനച്ചിലാറ്റിലൂടെ ഒഴുകിയത് മലമ്പുഴ ഡാമിലെ ഉപയോഗയോഗ്യമായ ജലത്തിന്റെ രണ്ടര ഇരട്ടി. മറ്റൊരു കണക്കു പറഞ്ഞാല്‍ മീനച്ചിലാറ്റിലൂടെ ഒഴുകിയ വെള്ളം കൊല്ലം ജില്ലയിലെ കല്ലട ഡാമിലെ ഉപയോഗ യോഗ്യമായ വെള്ളത്തെക്കാളും കൂടുതലാണ്. മണിമലയാറ്റിലൂടെ മലമ്പുഴ ഡാമില്‍ ഉപയോഗ യോഗ്യമായ അത്ര വെള്ളവും ഒഴുകി. ഇറിഗേഷന്‍ വകുപ്പിന്റെ ഭാഗമായ ജില്ലാ ഹൈഡ്രോളജി വിഭാഗം മഴ കനത്ത മേയ് 24 മുതല്‍ 31 വരെ രേഖപ്പെടുത്തിയ കണക്കുകളാണിത്. ആറ്റില്‍ മേയ് 24 ലെ നിരപ്പിനു മുകളില്‍ അധികമായി ഒഴുകിയ വെള്ളത്തിന്റെ കണക്ക്.

കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ പെയ്താല്‍ പടിഞ്ഞാറന്‍ മേഖല മുങ്ങുമെന്ന സ്ഥിതിയില്‍ കോട്ടയം. മേയ് 26നും 27നുമായി 217 മില്ലിമീറ്റര്‍ മഴയാണ് മീനച്ചിലാറിന്റെ കിഴക്കന്‍ മേഖലയായ തീക്കോയിയില്‍ രേഖപ്പെടുത്തിയത്. ഈരാറ്റുപേട്ടയില്‍ ഈ ദിവസങ്ങളില്‍ 216 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇതിന്റെ ഭാഗമായി തീക്കോയി മുതല്‍ കുമരകം വരെയുള്ള മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടായി.