കണ്ണൂര്‍: ആമ്പുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ടതോടെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയ ആദിവാസി കുഞ്ഞ് മരിച്ചു. ശനിയാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. പാല്‍ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് രണ്ട് മണിക്കൂറോളം കുടുങ്ങിയതോടെ കുഞ്ഞിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ് - ബിന്ദു ദമ്പതികളുടെ മൂന്നര വയസ്സുളള മകന്‍ പ്രജുല്‍ ആണ് മരിച്ചത്. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗബാധിതനാണ് പ്രജുല്‍.

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലന്‍സ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ട് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് താഴെ പാല്‍ച്ചുരത്ത് എത്താനായത്. ഏഴുകിലോമീറ്റര്‍ ദൂരം പരമാവധി ഒന്‍പതുമിനിറ്റ് കൊണ്ട് എത്തേണ്ട ആംബുലന്‍സ് കുരുക്കില്‍പ്പെട്ട് വൈകുകയായിരുന്നു. പാല്‍ചുരത്തിലും ഒരു മണിക്കൂറോളം കുടുങ്ങി. കൊട്ടിയൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സും പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അതിവേഗം മാനന്തവാടിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരിച്ചു.