കോട്ടയം: ഇന്‍സ്റ്റഗ്രാം മെസേജിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച പ്രതികളെ പോലിസ് അറസ്്റ്റ് ചെയ്തു. പേരൂര്‍, എംഎച്ച്സി കോളനി, പുത്തന്‍പറമ്പില്‍ വീട്ടില്‍ വിഷ്ണുരാജ് (കൊച്ചു വിഷ്ണു-25), അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കോടതിപ്പടിഭാഗത്ത് പറവേലിമറ്റത്തില്‍ വീട്ടില്‍ എബിന്‍ ദേവസ്യ (30) എന്നിവരെയാണ് ഏറ്റുമാനൂര്‍ ഇന്‍സ്പെക്ടര്‍ എ.എസ്.അന്‍സല്‍ അറസ്റ്റുചെയ്തു.

പ്രതികളുടെ കൂട്ടുകാരനായ ഷിഫാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് പേരൂര്‍ സ്വദേശിയായ യുവാവിന്റെ അനുജന് മെസേജ് അയച്ചത് യുവാവ് ചോദ്യംചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ കഴിഞ്ഞ 17-ന് പകല്‍ 1.45-ന് യുവാവിനെയും സുഹൃത്തിനെയും പേരൂര്‍ പള്ളിക്കൂടം ഭാഗത്തുവെച്ച് ഒന്നാംപ്രതിയായ വിഷ്ണു തന്റെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയും, രണ്ടാംപ്രതി എബിന്‍ തന്റെ കൈയ്യിലിരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ ഉപയോഗിച്ച് പരാതിക്കാരന്റെ സുഹൃത്തിനെ തലയ്ക്കിടിച്ചു പരിക്കേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കേസെടുത്തു അന്വേഷണം നടത്തിയ ഏറ്റുമാനൂര്‍ പോലീസ് ഇരു പ്രതികളെയും അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കി. ഒന്നാംപ്രതി കൊച്ചുവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുരാജ് ഏറ്റുമാനൂര്‍ ,ഗാന്ധിനഗര്‍, തിരുവല്ല എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ്.