തൃശൂര്‍: അമിത വേഗത്തില്‍ ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസ് മൂന്നു സ്ത്രീകളെ ഇടിച്ച് പരുക്കേല്‍പിച്ച കേസില്‍ ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ ഡ്രൈവറായ മാള പുത്തന്‍ചിറ സ്വദേശി നാസറിനെ (52) ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 12.15ന് ചൊവ്വൂരില്‍ അഞ്ചാംകല്ല് പഞ്ചിങ്ങ് ബൂത്തിനടുത്ത ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. അപകടത്തിനുശേഷം ഓടി രക്ഷപെട്ട ഇയാളേയും ബസും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചാംകല്ല് ബസ് സ്റ്റോപ്പില്‍ ബസിന് സ്റ്റോപ്പുണ്ടായിട്ടും ബസ് കയറാന്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് ബസ് അമിത വേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് കേസ്. സംഭവത്തില്‍ ചൊവ്വൂര്‍ സ്വദേശിനി പ്രേമാവതി (61), ഇവരുടെ മകള്‍ സയന (36), ചൊവ്വൂര്‍ ചെറുവത്തേരി സ്വദേശി സംഗീത (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ബസ് കാത്തു നിന്നവരെ ഇടിച്ച് തെറിപ്പിച്ചതിനുശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ബസ് സ്റ്റോപ്പിലും ഇടിച്ചാണ് ബസ് നിന്നത്. ഓടി മാറിയത് കൊണ്ടു മാത്രമാണ് ആരും മരിക്കാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്.ബസ് ഡ്രൈവര്‍ക്കെതിരെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശ പ്രകാരം അശ്രദ്ധമായി, മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ വാഹനമോടിച്ച് ഗുരുതര പരുക്കേല്‍പ്പിച്ചതിനും വധശ്രമത്തിനും ഉള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതി നാസര്‍ സ്ഥിരം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ 2010 ല്‍ അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ പരുക്കേല്‍പ്പിച്ച കേസിലും, 2019 ല്‍ ഒരാള്‍ വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസിലും പ്രതിയാണ്.