ന്യൂഡല്‍ഹി: തീപ്പൊള്ളലേറ്റത് ഭേദമായാലും വാക്കുകള്‍കൊണ്ടുള്ള മുറിവുണങ്ങില്ലെന്ന് സുപ്രീംകോടതി. വിദ്വേഷപ്രസംഗം നമ്മളെ എവിടേക്കും നയിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സാമൂഹികമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ ശര്‍മിഷ്ഠാ പാനോളിക്കെതിരേ പരാതി നല്‍കിയ വജാഹത്ത് ഖാന്റെ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.വി വിശ്വനാഥന്റെ പരാമര്‍ശം.

കലാപാഹ്വാനം എല്ലായ്പ്പോഴും നേരിട്ട് നടത്തണമെന്നില്ല. വാക്കുകളിലൂടെയും കലാപാഹ്വാനം ഉണ്ടാകാം. വജാഹത്ത് ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിച്ച ബെഞ്ച്, ഇതിനൊന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമുണ്ടാവില്ലെന്ന് വ്യക്തമാക്കി. വിദ്വേഷപ്രസംഗത്തിന് തനിക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ ഒന്നിപ്പിക്കണമെന്ന ഖാന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു.

പശ്ചിമബംഗാളില്‍ ഫയല്‍ചെയ്ത കേസില്‍ ഖാന്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്. മറ്റുസംസ്ഥാനങ്ങളിലെ കേസുകളില്‍ ഖാനെ അറസ്റ്റുചെയ്യുന്നത് കോടതി താത്കാലികമായി തടഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപരാമര്‍ശം നടത്തിയതിന് ശര്‍മിഷ്ഠയെ ബംഗാള്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. ശര്‍മിഷ്ഠയ്ക്ക് പിന്നീട് ജാമ്യംലഭിച്ചു. വജാഹത്ത് ഖാനായിരുന്നു ശര്‍മിഷ്ഠയ്‌ക്കെതിരേ മുഖ്യ പരാതിക്കാരന്‍.