തിരുവനന്തപുരം: എക്‌സൈസ് പിടികൂടിയ ലഹരിക്കടത്ത് കേസുകളിലെ പ്രതികളില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം പത്ത് വര്‍ഷമോ അതിലേറെയോ തടവുശിക്ഷ ലഭിച്ചത് 60 പേര്‍ക്ക്. ഇത്രയും പ്രതികള്‍ക്കായി കോടതിവിധിച്ച പിഴ 90 ലക്ഷം രൂപ. ഇവയെല്ലാം വലിയ അളവില്‍ ലഹരിമരുന്നു പിടിക്കപ്പെട്ട കേസുകളാണ്. ഇതില്‍ ഒരു കേസിലെ മൂന്നു പ്രതികള്‍ക്കു ലഭിച്ചത് 34 വര്‍ഷം തടവും മൂന്നു ലക്ഷം രൂപ പിഴയും. മറ്റൊരു കേസിലുള്ളതു 30 വര്‍ഷത്തെ തടവുശിക്ഷയാണ്. പിഴ മൂന്നു ലക്ഷം. ഇക്കൂട്ടത്തില്‍ ഒരു പ്രതിക്ക് 22 വര്‍ഷവും 6 പ്രതികള്‍ക്ക് 15 വര്‍ഷം വീതവും തടവുശിക്ഷ ലഭിച്ചു.

കേരളത്തില്‍ നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമപ്രകാരം പിടിയിലാകുന്നവരില്‍ ജയിലിലടയ്ക്കപ്പെടുന്നവരുടെ നിരക്ക് കഴിഞ്ഞ നാലുവര്‍ഷമായി 96 ശതമാനത്തിനു മുകളിലാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മുതല്‍ 2024 വരെ രജിസ്റ്റര്‍ ചെയ്ത നാല്‍പതോളം കേസുകളിലായാണ് 60 പ്രതികള്‍ക്ക് 10 വര്‍ഷമോ, അതിനു മുകളിലോ ശിക്ഷ 2024ല്‍ കോടതികളില്‍നിന്നുണ്ടായത്.

സ്‌കൂള്‍ പരിസരം: 1034 കേസുകള്‍

സ്‌കൂളുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ പിടികൂടിയത് 1034 കേസുകള്‍. ഇതില്‍ നാലെണ്ണം ലഹരിക്കടത്തുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് കേസുകളാണ്. അനധികൃത മദ്യവില്‍പന നടത്തിയതിന് അബ്കാരി കേസ് 20. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിനു കോട്പ നിയമപ്രകാരം 1010 കേസുമെടുത്തു. ഏറ്റവുമധികം തിരുവനന്തപുരത്ത് (291). ലഹരിക്കച്ചവടം നടത്തിയതിനു സ്‌കൂള്‍ പരിസരത്തെ 15 കടകളുടെ ലൈസന്‍സാണു കഴിഞ്ഞ 5 മാസത്തിനിടെ റദ്ദാക്കിയത്. തിരുവനന്തപുരത്തു പത്തും പാലക്കാട്ട് നാലും ആലപ്പുഴയില്‍ ഒന്നും റദ്ദാക്കി.